Thursday 3 April 2008

ഓര്‍കൂട്ട് വഴി പാനൂരിലേക്ക്...........


യാദൃശ്ചികമായിട്ടാണ് ഞാന്‍ ഓര്‍കൂട്ടിലെത്തുന്നത്. സൌദി അറേബ്യയില്‍ സ്ഥിര താമസമാക്കിയ എനിക്ക് മലയാളിസുഹൃത്തുക്കള്‍ കുറവായതിനാലായിരിക്കും പെട്ടെന്ന് തന്നെ ഒര്‍കൂട്ട് സൌഹൃദം ഹരമായി തീര്‍ന്നത്.ആരും കാണാതെ എന്റെ ചെയറിലിരുന്ന് ഇഷ്ടപ്പെട്ടവരോട് ഇഷ്ടവിഷയങള്‍ ചര്‍ച്ചചെയ്യുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല ഈ സംഗമ വേദിയില്‍ നിന്ന്. ചെറിയവരും വലിയവരും പണ്ഡിതരും പാമരരും അങ്ങിനെ എല്ലാ മേഖലയിലുള്ളവരും ഒരുമിച്ച് കൂടുന്ന ഈ വേദിക്ക് സത്യത്തിന്റെ മുഖം അന്യമാണെന്ന് തിരിച്ചറിയാന്‍ അധിക സമയം വേണ്ടി വന്നില്ല. പ്രൊഫൈലിലേക്ക് വരുന്ന ഫ്രണ്ട്സ് റിക്വസ്റ്റുകളെ ശരിയായി നിരീക്ഷിച്ച് മാത്രം ആഡ് ചെയ്താല്‍ മതിയെന്ന ഹസ്സിന്റെ ഉപദേശമുണ്ടായതിനാല്‍ റിക്വസ്റ്റ് അയക്കുന്നവരുടെ സ്ക്രാപ്പ് ബുക്കും അവരയക്കുന്ന സ്ക്രാപ്പുകളും നിരീക്ഷിച്ച് മാത്രമെ ഞാന്‍ ആഡിയിരുന്നുള്ളൂ. മാത്രമല്ല അല്പസ്വല്പം സാമൂഹ്യ പ്രവര്‍ത്തനങളില്‍ പങ്കാളിയാവുന്ന ഹസ്സിന്ന് ഞാനാരാണെന്ന് തല്‍ക്കാലം ആരും അറിയരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു . അതുകൊണ്ട് തന്നെയാണ് മകളുടെ ഫോട്ടോ വെച്ച് പ്രൊഫൈലുണ്ടാക്കാമെന്ന തീരുമാനത്തിലെത്തിയത്. പിന്നെ സൌദി അറേബ്യയിലും യുഎയിലും ഓര്‍കൂട്ട് നിരോധിച്ചതിനാല്‍ കുറുക്ക് വഴികള്‍ തേടുന്നവര്‍ക്കല്ലാതെ ഈ വേദിയിലെത്താനും കഴിയില്ലല്ലോ എന്ന ആശ്വാസവും. അങ്ങിനെ മകളുടെ ഫോട്ടോവെച്ച് പ്രൊഫൈലുണ്ടാക്കി ഫ്രണ്ട്സുകളെ സ്വീകരിച്ച് തുടങ്ങിയ എനിക്ക് വളരെ പെട്ടന്ന് തന്നെ ഓര്‍കൂട്ടിലെസൌഹൃദ്ബന്ധങ്ങളിലെ ആഴവും വ്യാപ്തിയും മനസ്സിലാക്കാനായി.
കുറെ നല്ല കൂട്ടുകാരും അവര്‍ക്കിടയില്‍ ഇത്തിക്കണ്ണിപോലെ കുറച്ചൊക്കെ കപട മുഖങളും. എന്നാലും ഒരുനാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന ഹസ്സിന്റെ ഉപദേശവും കിട്ടുന്ന വേദികളിലെ നെഗറ്റീവിനെ എങ്ങിനെ പോസറ്റീവാക്കി മാറ്റാമെന്ന നിര്‍ദേശവും വളരെ ലളിതമായരീതിയില്‍ എന്റെ ആശയങ്ങളെയും കാഴ്ച്ചപ്പാടുകളെയും എങ്ങിനെ ഈ വേദിയിലൂടെ സമാനചിന്താകതിക്കാരുമായി പങ്ക് വെക്കാമെന്നും ഞാന്‍ മനസ്സിലാക്കി. പോരാത്തതിന്ന് വെക്തിത്വമാനികളായ ഓര്‍കൂട്ടികളുടെ സ്ക്രാപ്പിനെ പിന്തുടര്‍ന്ന് അവരുടെ ശൈലികള്‍ മനസ്സിലാക്കി തിന്മകളെ നന്മകൊണ്ട് മായ്ക്കുന്നതെങ്ങിനെ എന്നും അത്തരക്കാരെ നേരിടേണ്ടതെങിനെയെന്നും പഠിച്ചു..

അങ്ങിനെ ആരും എന്നെ തിരിച്ചറിയുന്നില്ലാ എന്ന ആശ്വാസത്തില്‍ സ്ക്രാപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ സഹപ്രവര്‍ത്തകയുടെ വക ഒരു അനുമോദനം കിട്ടിയത്. ഓര്‍കൂട്ടിലാണെല്ലെ തന്റെ ഉറക്കമെന്ന് ചോദിച്ചപ്പോഴെ മനസിലായി എന്നെ തിരിച്ചറിഞ്ഞ് തുടങ്ങി എന്ന് . കൂടുതല്‍ വിശദമായി സംസാരിച്ചപ്പോഴാ മനസ്സിലായത് അവളുടെ ഹസ്സ് ഓര്‍കൂട്ടില്‍ trans gender ന് വിധേയനായി ശകുന്തളാ എന്ന പേര്‍ സ്വീകരിച്ചതും ഒരു പാടു പേരുടെ ഉറക്കം കെടുത്തി ഓര്‍കൂട്ടിലെ വഴിയോരത്ത് സ്നേഹം ഊറ്റിക്കുടിക്കുന്ന യക്ഷിയായി കാത്ത് നില്പുണ്ടെന്നും. ചോരതിളക്കുന്ന യുവകോമളന്മാരുടെ സ്നേഹം ഭക്ഷണമാക്കി വിലസുന്നതിന്നിടക്ക് പൊന്നാങ്ങളയുടെ കിന്നാരം വന്ന് അളിയന്‍ വല്ലാതായതും..അവസാനം പ്രൊഫൈല്‍ പിന്‍വലിച്ച് മാനംകാത്ത കഥയും പറഞ്ഞാണ് അവള്‍ അവസാനിപ്പിച്ചത്. സൌഹൃദ സംഭാഷണമായി തുടങ്ങുന്ന ഇത്തരം സൌഹൃദങ്ങളെകുറിച്ച് മുന്നറിയിപ്പെന്നോണം പറഞ്ഞ്തന്ന സഹപ്രവര്‍ത്തകയ്ക്ക് നന്ദിപറഞ്ഞ് ഓര്‍കൂട്ടിലിരിക്കുമ്പോള്‍ ഞാന്‍ എനിക്കുവന്ന സ്ക്രാപ്പുകളില്‍ വീണ്ടും ഒന്നു കണ്ണോടിച്ചു..കൌമാരചാപല്യങ്ങള്‍ക്കിടയില്‍ ഒരു രസത്തിനായിട്ടെങ്കിലും അതിരുവിട്ടപ്രയോഗങ്ങള്‍ എന്റെ സ്ക്രാപ്പ് ബുക്കിലുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. പക്ഷേ അങ്ങിനെയുള്ള നേരമ്പോക്കുകളൊന്നും കാണാനായില്ല എന്നത് എനിക്ക് വലിയ ആശ്വാസമായി...

അങ്ങിനെ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം തിരഞ്ഞെടുത്ത വളരെകുറച്ച് ഫ്രണ്ട്സുകളുമായി കഴിയുന്നിതിനിടക്കാണ് തലശ്ശേരിയിലെ പാനൂരില്‍ നിന്നും ഒരു റിക്വസ്റ്റ് വന്നത്. ഒന്ന് രണ്ട്ദിവസത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ആഡിയപ്പോള്‍ തന്നെ ഹായ് വിളിവന്നു. ഓര്‍കൂട്ടിലാണ് ഊണും ഉറക്കവുമെന്ന് ഇഷ്ടന്റെ സ്ക്രാപ്പ്ബുക്ക് കണ്ടാല്‍തന്നെ അറിയാം.എന്താണ് മറുപടി കൊടുക്കേണ്ടെതെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വീണ്ടും ഒരു സ്ക്രാപ്പ്കൂടിവന്നത്. അസ്സലാമുഅലൈക്കുമെന്ന ആ സംബോധന എനിക്കേറെ ഇഷ്ടപ്പെട്ടു. നാളിതുവരെ ഓര്‍കൂട്ടില്‍നിന്ന് ദൈവരക്ഷനേര്‍ന്നുകൊണ്ട് ഒരു സ്ക്രാപ്പും കിട്ടാത്തത് കൊണ്ടായിരിക്കാം സ്ക്രാപ്പ് വന്ന അതേസ്പീഡില്‍തന്നെ എന്റെ വിരല്‍തുമ്പുകള്‍ കീബോറ്ഡിലമര്‍ന്നത് "വാലൈക്കും മുസ്സലാം".അതൊരു തുടക്കമായിരുന്നു. സഹീറലിയെന്ന ആ പാനൂര്‍കാരന്‍ എനിക്കയക്കുന്ന ഓരോ സ്ക്രാപ്പിലും തന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നത് ഞാന്‍ വീക്ഷിച്ച് കൊണ്ടേയിരുന്നു.
മലയാളത്തെ മറക്കാത്ത ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച് രണ്ടക്ഷരം എഴുതാന്‍ പ്രാപ്തരാക്കുകാ എന്നലക്ഷ്യത്തോടെ ഞങ്ങളുടെ നാട്ടുകാരനായ സാലിംകായുടെ നേതൃത്വത്തില്‍ തുടങ്ങിയ പടിക്കല്‍ വിചാരവേദിയേക്കുറിച്ച് കൂടുതലറിയണമെന്നാവശ്യപ്പെട്ടതോടെ,ദിവസവും സാലിം കായുമായി മെസഞ്ചറിലൂടെ സൌഹൃദ സംഭാഷണത്തിലേര്‍പ്പെടുന്ന എന്റെ ഹസ്സ് സഹീറലിയെ പരിചയപ്പെടുത്തികൊടുത്തതോടെ ഞങ്ങള്‍ പരസ്പരം അറിയുന്നവരായി മാറി.

എന്നും വ്യത്യസ്ഥമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും താല്പര്യമുണ്ടായിരുന്ന എനിക്ക് ഓര്‍കൂട്ടിലെ കണ്ട്മടുത്ത സ്ഥിരം സ്ക്രാപ്പുകളില്‍ നിന്ന് വിത്യസ്ഥമായി ചില ആശയങ്ങളിലൂന്നി സ്ക്രാപ്പാനായിരുന്നു താല്പര്യം.ഞാന്‍ എന്റെ താല്പര്യം സഹീറിനെയെ അറിയിച്ചത് പ്രകാരം ഒട്ടും വൈമനസ്യംകൂടാതെ ഒരു വിഷയം തിരഞ്ഞെടുത്ത് ഞങ്ങള്‍ സ്ക്രാപ്പിത്തുടങ്ങി.ആധുനികതയുടെ മടിതട്ടിലിരുന്ന് പഴമയുടെ ഓര്‍മയിലേക്ക് നടന്ന് ചെന്ന് കുഞ്ഞുനാളിലെ പ്രണയ സങ്കല്പങള്‍ സ്ക്രാപ്പുകളായിമാറിയപ്പോള്‍ പ്രൊഫൈല്‍ വിസിറ്റര്‍മാരുടെ എണ്ണം കൂടുകയും പ്രണ്ട്സുകള്‍ പെരുകുകയും ചെയ്തു. പലകോണുകളില്‍ നിന്നായി വിരുന്നുവന്ന വിസിറ്റേഴ്സിനും ഫ്രണ്ട്സിനും ഞാന്‍ ആരാണെന്നറിയാന്‍ ജിക്ഞാസ കൂടിയത് പോലെ എനിക്കും ഒരു അവസരം തരൂ എന്ന തുടക്കത്തിലുള്ള റിക്വസ്റ്റുകളും എമ്പാടുമുണ്ടായി. അവരില്‍ പലരും ഞങ്ങളുടെ ഫ്രണ്ട്സുകളായി ആഡിയെങ്കിലും വളരെ പരിമിതമായ ഓര്‍കൂട്ടികള്‍ക്ക് മാത്രമേ ഞങ്ങളുടെ ശൈലിയില്‍ സ്ക്രാപാന്‍ കഴിഞ്ഞുള്ളൂ.പലരുടെയും സ്ക്രാപ്പുകള്‍ കൊച്ചുവര്‍ത്തമാനങ്ങളിലും മറ്റും ഒതുങ്ങി.
വയലും കാടും മഞ്ഞു മഴയും അവയെ ഹാരമണിയിച്ച ഗ്രാമഭംഗിയും നിഷ്കളങ്കതയും സ്ക്രാപ്പുകളായപ്പോള്‍ 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ ഗ്രാമഭംഗി ആസ്വദിക്കാന്‍ മനസ്സ് തുടിച്ച് കൊണ്ടേയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സഹീറില്‍ നിന്നും വെറുതെയാണെങ്കിലും നാട്ടിലേക്ക് ഒരു ക്ഷണമുണ്ടായത്. ആദ്യം ഓര്‍കൂട്ടിലെ ഒരു തമാശ എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഞാനിതിന്ന് കല്പിച്ചിരുന്നില്ല. നാല് പേര്‍ക്ക് ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള റിട്ടെണ്‍ ടിക്കറ്റ് തരുകയാണെങ്കില്‍ വരാമെന്നായി ഞാന്‍. അതിനെന്ത് പ്രയാസമെന്ന് അനായാസം പറഞ്ഞ സഹീര്‍ ഒരിക്കലും ടിക്കറ്റ് ഞങ്ങള്‍ക്കായി എടുക്കുമെന്ന് ഞാന്‍ നിനച്ചതേയില്ല.ഏതായാലും ഓര്‍കൂട്ട് സൌഹൃദം ഇത്ര ആഴത്തില്‍ പതിയുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. എങ്കിലും സൌജന്യമായി കിട്ടിയ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ ഈ ഓര്‍കൂട്ട് സൌഹൃദം മതിയാകില്ലാ എന്നത് ആ ക്ഷണം സ്നേഹപൂര്‍വം നിരസിക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കി.ഈ വിവരം ഞാന്‍ സഹീറിനെ അറിയിക്കുകയും ചെയ്തു. അല്‍പ്പം ദേഷ്യപ്പെട്ടെങ്കിലും കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ ഇഷ്ടന്‍ വഴങ്ങി.അങിനെയിരിക്കുമ്പോഴാണ് തേടിയവള്ളി കാലില്‍ ചുറ്റി എന്നപോലെ ഇക്കയുടെ സ്പോണ്‍സറില്‍ നിന്നും കമ്പനി ആവശ്യാര്‍ത്ഥം പൂനവരെ പോകാന്‍ നിര്‍ദേശമുണ്ടായത്. പിന്നെ ഒട്ടും അമാന്തിച്ചില്ല വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നായ സന്തോഷത്തില്‍ സഹീറിന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങള്‍ യാത്രക്കൊരുങ്ങി.
15 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്കു ഒന്നിച്ചൊരു യാത്ര.വല്ലാത്ത ഒരു ആവേശമായിരുന്നു കുട്ടികള്‍ക്കെല്ലാം.നാലു വര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ കേരളം സന്ദര്‍ശിക്കാറുണ്ട്.വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ ഒതുങ്ങുന്ന ആ യാത്രയിലെല്ലാം ഞാനും കുട്ടികളും മാത്രമാണ് ഉണ്ടാകാറുള്ളത്. അത് കൊണ്ട്തന്നെ ആ യാത്രകള്‍ക്കൊന്നും കേരളത്തിന്റെ പച്ചപ്പറിയാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല.ഇത്തവണത്തെത് ഒരുമിച്ചുള്ള ആദ്യയാത്ര എന്ന് തന്നെ പറയാം . സന്ദര്‍ഭങ്ങളെല്ലാം ഒത്ത് കിട്ടിയിരിക്കുന്നു.ധൃതഗതിയില്‍ ഞങ്ങള്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.യാത്രക്കുള്ള ദിവസമടുത്തിട്ടും ഒരുക്കങ്ങളൊന്നും പൂര്‍ത്തിയാകാത്തത് പോലെ. എന്തൊക്കെ കരുതണം,ഏതൊക്കെ ഡ്രസ്സുകള്‍ എടുക്കണമെന്നൊന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇക്ക എന്തോ അത്യാവശ്യത്തിന് പുറത്തിറങ്ങിയതാണ്.വരുന്നതിന്ന് മുമ്പ് റെഡിയായില്ലെങ്കില്‍ പിന്നെ അതു മതിയാകും. ചെറുതാണെങ്കിലും മകളും ഒരുങ്ങുന്നതില്‍ അത്ര പിന്നിലല്ല . ലിപ്സ്റ്റിക്കും,eye പെന്‍സിലും കയ്യിലേന്തി എന്റെ പിന്നാലെ തന്നെയുണ്ട്. പുറപ്പെടാന്‍ ഇനി 5 മിനുട്ട് മാത്രം ബാക്കി.മകനും ഇക്കയും റെഡിയായിക്കഴിഞ്ഞു. ധൃതിയില്‍ അബായ വലിച്ചിട്ട് ഞാനൊന്നുകൂടി കണ്ണാടിയില്‍ നോക്കി.എല്ലാം ഓകെ..
സൌദിയിലെ ------ എയര്‍പോര്‍ട്ടിലേക്ക് വണ്ടിതിരിക്കുമ്പോഴും ഇക്ക മൌനത്തിലായിരുന്നു. ആദ്യമായിട്ടാണ് എയറിന്ത്യയില്‍ യാത്ര ചെയ്യുന്നത്. പ്രവാസികളായ യാത്രക്കാരെ ഏതൊക്കെ തരത്തില്‍ ചൂഷണം ചെയ്യാനും ബുദ്ധിമുട്ടിക്കാനും കഴിയും എന്നതാണല്ലോ അവരുടെ മുഖ്യ അജണ്ട. ഇക്കയുടെ മൌനം നീണ്ടു പോയപ്പോള്‍ എനിക്ക് അസ്വസ്ഥത കൂടി വന്നു. മൌനം ഭജിക്കാനായി ഞാന്‍ വണ്ടിയുടെ ഡേഷില്‍ നിന്നും ഒരു ഓഡിയോ കേസറ്റെടുത്ത് പ്ലേ ചെയ്തു.
മണ്ണിന്റെ താളം പിടിച്ച് തീരത്തണിയാന്‍ കൊതിക്കുന്ന പ്രവാസിയുടെ ഗ്രാമസങ്കല്‍പ്പങ്ങളടങ്ങിയ “തിരികെഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും”എന്ന ഗാനം പാടിത്തുടങ്ങിയപ്പോള്‍ ഇക്കയുടെ വിരലുകള്‍ സ്റ്റിയറിങ്ങില്‍ താളം പിടിച്ച് കൊണ്ടിരിന്നു.
ഏമിഗ്രേഷനും കഴിഞ്ഞ് ലോഞ്ചിലിരിക്കുമ്പോഴും ഇക്ക നിശബ്ദനായി അറബ് ന്യൂസും വായിച്ചുകൊണ്ടിരിക്കുകയാണ്.ആരും കാണരുതെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന പത്രത്താളുകള്‍ താഴ്ത്തി ഞാന്‍ ചോദിച്ചു എന്തു പറ്റിയെന്ന്.ബലമായി എന്റെ കൈകള്‍ തട്ടിമാറ്റി പേപ്പറുകൊണ്ട് മുഖം മറച്ച് പതിഞ്ഞ ശബ്ദത്തില്‍ ഇക്കപറഞ്ഞു നമ്മള്‍ യാത്രചെയ്യുന്നത് എയറിന്ത്യക്കാണെന്ന് ഓര്‍മവേണം,ഈ പേടകത്തില്‍ യാത്ര ചെയ്യില്ലാന്ന് പ്രതിക്ഞ ചെയ്യുകയും ചെയ്യിച്ചവരുമാണ് നമ്മള്‍ , ആരെങ്കിലും കണ്ടാല്‍ ഹോ…. ഇപ്പോഴാ മൂഡൌട്ടിന്റെ കാര്യം പിടികിട്ടിയത്. ഞാനും പെട്ടെന്ന് തന്നെ ഒരു ഷീറ്റെടുത്ത് വായന തുടങ്ങി.മുഖം മറക്കാന്‍ പറ്റിയ ഒന്നാണല്ലോ ചിലപ്പോഴൊക്കെ ഈ വര്‍ത്തമാനപത്രം.
പതിവ് തെറ്റിച്ച് അരമണിക്കൂര്‍ നേരത്തെയാണ് ഇന്ന് എയറിന്ത്യയുടെ ആഗമനം.സീറ്റിലിരുന്നിട്ടും ഹസ്സിന്ന് പരിഭ്രമം വിട്ട് മാറാത്തത് പോലെ.നിലത്തിറങ്ങാന്‍ ചക്രങ്ങളുണ്ടാകുമോ എന്ന ആധിയായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് കണ്ണുമടച്ച് അക്ഷമയായി ഞാന്‍ സീറ്റില്‍ അമര്‍ന്നിരുന്നു.സ്ക്രീനില്‍ നിന്ന് തെറിച്ച നീല രശ്മികള്‍ കണ്‍പോളകളില്‍ തറഞ്ഞപ്പോഴാണ് കണ്ണ് തുറന്നത്.ബ്ലസ്സിയങ്കിളിന്റെ "തന്മാത്ര" കളിക്കുന്നു..വീട്ടിലിരിക്കുമ്പോള്‍ സ്വസ്ഥമായി ഒരു ഫിലിമും കാണാന്‍ കഴിയാറില്ല. മടക്കിവെച്ച കണ്ണടയെടുത്തണിഞ്ഞ് ഞാന്‍ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു .ലാലേട്ടനും മീരേച്ചിയും നന്നായി അഭിനയിച്ചിട്ടുണ്ട്.മീരചേച്ചിയെ ഒന്ന് രണ്ട് പ്രാവശ്യം മദ്രാസില്‍ വെച്ച് കണ്ട പരിചയവുമുണ്ട്. ഇന്നത്തെ അണു കുടുംബങളില്‍ കാണാന്‍ കഴിയാത്ത സ്നേഹപ്രകടനങ്ങളും അച്ചനും മകനും തമ്മിലുള്ള ചങ്ങാത്തവും കണ്ടിട്ടാവാം,ഇങ്ങിനെയൊരു കുടുംബം ഞാനും ആഗ്രഹിച്ചിരുന്നില്ലെ എന്ന് തോന്നിയത്. സീനുകള്‍ പിന്നിടുമ്പോള്‍ മുമ്പേ കണ്ട സന്തോഷങ്ങള്‍ വേദനയായി മാറുന്നത് ഞാനറിഞ്ഞു. മറക്കാന്‍ പഠിച്ച മനുഷ്യന് മറവിയെന്നത് അനുഗ്രഹമായിട്ടായിരുന്നു ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി മറ്റൊരു മറവിരോഗം കണ്മുന്നില്‍ ചിത്രങ്ങളായപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞ് തുളുമ്പി. ആസ്വദിക്കുകാ‍ എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും സിനിമക്ക് കൊടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ തന്മാത്രയിലെ ലാലേട്ടന്‍ മീരേച്ചിയുടെ വേദനപോലെ എന്റെ കൂടി വേദനയായി മാറുകയായിരുന്നു. അവ്യക്തമായ സംസാരത്തിലൂടെ മനസ്സിനെ പിടിച്ച് കുലുക്കിയ ലാലേട്ടനിലെ അള്‍ഷിമേഴ്സ് രോഗം മനുഷ്യന്റെ പ്രയാണം ദൈവത്തിന്റെ ഇച്ഛക്കനുസരിച്ചാണ് നടക്കുന്നതെന്ന് ഒരിക്കല്‍കൂടി വിളിച്ചറിയിക്കുന്നത് പോലെ തോന്നി..
ഈറനണിഞ്ഞ കണ്ണുകള്‍ ഒപ്പി ഞാന്‍ ഇക്കയെ നോക്കി , നല്ല ഉറക്കമാണ് ,മൂപ്പരിതൊന്നും അറിഞ്ഞതേയില്ല.ഒരു കണക്കിന് കാണാത്തത് തന്നെ ഭാഗ്യം.കണ്ടിരുന്നെങ്കില്‍ ഞാനൊരു അള്‍ഷിമേഴ്സ് രോഗിയാണെങ്കില്‍ മീരേച്ചി ലാലേട്ടനെ പരിചരിച്ചപോലെ നീയെന്നെ പരിചരിക്കുമോ എന്നായിരിക്കും ചോദ്യം. യാത്രയില്‍ ഉറക്കം ശീലമാക്കിയതിനാല്‍ ആ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടി വന്നില്ല.അള്‍ഷിമേഴ്സിന്റെ ഭീകര രൂപം മനസ്സിലുണ്ടാക്കിയ വിങ്ങലില്‍ അസ്വസ്ഥയായി ഞാനും കണ്ണുകളടച്ചു.
ലാന്റ് ചെയ്യുന്നതിന്ന് മുമ്പ് ഫ്രഷാവണം .ചിന്തകള്‍ വായു വേഗത്തില്‍ എവിടെയൊക്കയോ പറന്നു.ഇടക്കെപ്പോഴോ കണ്‍പൊളകള്‍ കൂമ്പിയടഞ്ഞിരുന്നെന്ന്
പൈലറ്റിന്റെ അനോണ്‍സ് കേട്ടപ്പോഴാണ് മനസ്സിലായത്. ഡാഷ് ബോര്‍ഡില്‍ നിന്ന് സ്യൂട്ട്കേയ്സും ബാഗുകളും പാസഞ്ചേഴ്സ് കയ്യിലൊതുക്കാന്‍ ധൃതികൂട്ടുകയാണ്.ഒന്നുരണ്ട് മധ്യവയസ്കര്‍ പാന്റ്സ് മാറി മുണ്ടെടുത്തിട്ടിരിക്കുന്നു.അതിലൊരാള്‍ പാന്റ്സൂരി തോളിലിട്ടിരിക്കുന്നത് കണ്ട് മകനും മകളും അത്ഭുതത്തോടെ അവരെ തന്നെ വീക്ഷിക്കുകയാണ്,കൂട്ടികള്‍ അത്ഭുതത്തോടെ വീക്ഷിക്കുന്നത് കണ്ട് തൊട്ടടുത്തെ സീറ്റിലിരുന്ന അങ്കിള്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. മലയാളമണ്ണിനെ മറക്കാത്ത മലയാളികള്‍ മറുനാട്ടിലെ വേഷം അംഗീകരിക്കാന്‍ പ്രയാസമുള്ളവരാണെന്ന നിരീക്ഷണം ഒന്ന് കൂടി ബലപ്പെടുകയായിരുന്നു എന്നിലപ്പോള്‍..
തന്റെ നാടിന്റെ ആകാശക്കഴ്ചകാണാന്‍ വിന്റോയിലൂടെ എത്തിനോക്കുന്ന ദേശക്കൂറുള്ള ചെറുപ്പക്കാരെ ഞാന്‍ അഭിമാനത്തോടെ നോക്കിയിരിക്കുമ്പോഴാണ് നമ്മുടെ മുന്‍ മന്ത്രി Kingfisher Airlines ന്റെ വിന്റോയിലൂടെ ആകാശക്കഴ്ചകാണാന്‍ ശ്രമിച്ച് കസാരതെറിച്ചത് ഓര്‍മയില്‍ വന്നത്.ചില വിദ്വാന്‍മാര്‍ സീറ്റിനൊപ്പം ചാരിനിന്ന് ആകാശക്കാഴ്ചകാണുന്നുണ്ട്. അവര്‍ പുറത്തേക്ക് തന്നെ തുറിച്ച് നോക്കി പരസ്പരം അടക്കം പറയുകയാണ്‍.അവരുടെ ആവേശവും ആകാംക്ഷയും കണ്ടാല്‍ തന്നെ അറിയാം മന്ത്രിയോളം തരം താഴാന്‍ ഇവര്‍ക്കാവില്ലാ എന്ന്.
ഫ്ലൈറ്റ് ലാന്റ് ചെയ്യാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഓര്‍മ്മകള്‍ ഓര്‍കൂട്ടിലേക്കും സഹീറിലേക്കും കടന്നു. എയര്‍പൊര്‍ട്ടിലെത്തുമെന്ന് അറിയിച്ചതാണ്‍. മുങ്ങുമെന്ന് പലവട്ടം സ്ക്രാപ്പിയിട്ടുമുണ്ട്.ഞങ്ങളെ സ്വീകരിക്കാതെ മുങ്ങുമോ?എന്റെ മനസ്സ് വായിച്ചത് പോലെ ഇക്കയും ഇതെ ആശങ്ക പങ്ക് വെച്ചു.



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ (( തുടരും ))