Thursday 10 April 2008

ഹര്‍ത്താല്‍ വഴി മുടക്കിയപ്പോള്‍,!!


കണ്ണാടിപോലെ വെട്ടിത്തിളങ്ങുന്ന എയര്‍പോര്‍ട്ടിന്റെ പൂമുഖത്തേക്ക് ഞങ്ങള്‍ കടന്നു. ടേബിള്‍ ലാന്റ് റ്ണ്‍‌വേ എന്ന പഴി കേട്ട മുമ്പെത്തെ കരി പിടിച്ച കരിപ്പൂരല്ല ഇന്നുള്ളത്. ഒരു അന്താരാഷ്ട്ര് വിമാനത്താവളത്തിന്റെ എല്ലാ പ്രൌഡിയും തെളിഞ്ഞ് നില്‍ക്കുന്ന മലബാറിന്റെ ചിരകാല സ്വപ്നമായ മലബാറുകാരുടെ വിമാനത്താവളം.
ക്ലിയറന്‍സ്സിനായി ക്യൂവില്‍ നില്‍ക്കാന്‍ ഒരുങ്ങുമ്പോഴാണ് ഒരു പോലീസുകാരന്‍ അടുത്ത് വന്ന് പാസ്പോട്ട് ആവശ്യപ്പെട്ടത്. പാസ്പോട്ട് തുറന്ന് നോക്കുന്നതിന്ന് മുമ്പെ എന്റെ പേരുപറഞ്ഞ് ആളെ ഉറപ്പ് വരുത്തി കൂടെ വരാന്‍ ആവശ്യപ്പെട്ടു. വിചാരിച്ച പോലെയല്ല,സഹീറിന് കുറച്ചൊക്കെ സ്വാധീനമുണ്ടെന്ന് മനസ്സിലായി.
പാസ്പോര്‍ട്ടുമായി പോകുന്ന പോലീസുകാരന്റെ പിന്നാലെ ഞങ്ങള്‍ നടന്നു. സഹീര്‍വിളിച്ചിരുന്നെന്നും പുറത്ത് വണ്ടിയുമായി ഡ്രൈവര്‍ കാത്തിരിക്കുന്നുണ്ടെന്നും സഹീര്‍ തല്‍ക്കാലം മുങ്ങിയിരിക്കുകയാണെന്നും പോലീസുകാരനും ഇക്കയുമായുള്ള സംഭാഷണത്തില്‍ നിന്ന് മനസ്സിലായി.
നിര്‍ഗമന ഹാള്‍ വരെ ഞങ്ങളെ അനുഗമിച്ച പോലീസുകാരന്‍ തൊട്ടടുത്തുള്ള കോഫീ ഹൌസില്‍ നിന്ന് രണ്ട് ചോക്ലൈറ്റ് വാങ്ങി മക്കള്‍ക്ക് കൊടുത്തപ്പോള്‍ ഒരു പോലീസുകാരനെ ആദ്യമായി നേരിട്ട് കാണുന്നതിന്റെ അങ്കലാപ്പ് മക്കള്‍ക്ക് മാറിക്കിട്ടി.
മൊബൈലെടുത്ത് ഡ്രൈവറെ വിളിച്ച് ലഗേജ് ചുമപ്പ് തലപ്പാവുകാരനെ ഏല്‍പ്പിച്ച ശേഷമെ ആ പോലീസുകാരന്‍ ഞങ്ങളെ വിട്ട് പോയുള്ളൂ.
ഞങ്ങള്‍ പുറത്തുകടന്നതുംഒരു തൂവെള്ള പറോഡ ഞങ്ങള്‍ക്കരികിലെത്തി . ലഗേജുകളൊക്കെ എടുത്തു വണ്ടിയില്‍ വെച്ച് ചുമട്ടുകാരന്‍ ചില്ലറയ്ക്കായ് കാത്തുനിന്നു.പോക്കറ്റ് തപ്പേണ്ടി വന്നില്ല.അതിനുമുമ്പ് ഡ്രൈവര്‍ ഇറങ്ങിവന്ന് അയാളെ പറഞ്ഞുവിട്ടു.ഞങ്ങള്‍ വാഹനത്തില്‍ കയറിയതും ഡ്രൈവര്‍ സലാം പറഞ്ഞ് ചെറുപുഞ്ചിരിയോടെ സ്വയം പരിചയപ്പെടുത്തി.
"ഞാന്‍ ഷാജഹാന്‍ സഹീര്‍കായുടെ ഡ്രൈവറാണ്“
.ഡ്രൈവറെന്ന മേലങ്കി സ്വയം എടുത്തണിഞ ആചെറുപ്പക്കാരനെ ഞാന്‍ സൂക്ഷിച്ചൊന്ന് നോക്കി. നല്ല മുഖപരിചയം.ഏഷ്യാനെറ്റിലെ ഷാജഹാന്‍ കോഴിക്കോടിന്റെ അനുജനാണെന്ന് തോന്നിക്കുന്ന മുഖഛായ. സൂക്ഷിച്ച് നോക്കിയാല്‍ ഓര്‍കൂട്ടിലെ പച്ചക്കുപ്പായക്കാരന്‍ സഹീറുമായി സാമ്യമുള്ളമുഖം. ഷാജഹാനും സഹീറുമായി എവിടെയോ ഒരു കൊളുത്തുള്ള പോലെ. എന്റെ സംശയങ്ങള്‍ കാട് കയറുന്നതിന്നിടക്കാണ് ഷാജഹാന്റെ മൊബൈലില്‍ നിന്ന് “ദികൃപാടിക്കിളിയെ“ എന്നഗാനം പാടിത്തുടങ്ങിയത്.ഷാജഹാന്‍ വണ്ടി ഒതുക്കി മൊബൈല്‍ അറ്റന്റ് ചെയ്തു.
"ആ…. കണ്ടു, ഞങ്ങള്‍ പുറപ്പെട്ടു"
പിന്നെ മൊബൈല്‍ ഇക്കക്ക് കൈമാറി. മറുതലക്കല്‍ സഹീറാണ്.ഞാന്‍ മുങ്ങിയതല്ലെന്ന ആമുഖത്തോടെ യാണ് സഹീര്‍ ഇക്കയോട് സംസാരിച്ചത്.കണ്ണൂരിലും പാനൂരിലും രാഷ്ട്രീയ സംഘര്‍ഷം കാരണം പുറത്തിറങ്ങാന്‍ വയ്യ.തല ഉടലില്‍ ഉണ്ടെങ്കില്‍ നമുക്ക് നാളെ കാണാം. അതുവരെ നിങ്ങള്‍ക്ക് സഹായിയായി ഷാജഹാനുണ്ടാവും.ആരോ പറഞ്ഞ് പഠിപ്പിച്ചപോലെ പരിഭ്രമത്തോടെയുള്ള സംസാരം അധികം നീണ്ടുനിന്നില്ല. Prado നിരത്തിലൂടെ കാലിക്കറ്റിലെ Fortune Hotel ലക്ഷ്യമാക്കി പായുകയാണ്. അവിടെ 104 ആം നമ്പര്‍ റൂമാണ് ഞങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്.

കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ സഹീറില്‍ തന്നെയാണ് ഡ്രൈവര്‍ ഷാജഹാനും എത്തിയത്. മിടുക്കനായ ഒരു ബിസ്നസ്സ്കാരനെയാണ് ഷാജഹാന് മുതലാളിയായി കിട്ടിയതെന്ന് അദ്ധേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലായി. തൊട്ടതെല്ലാം പൊന്നാക്കിയെടുത്ത തന്ത്രശാലിയായ കോടിപതിയുടെ കറോള്‍പതിയായ പുത്രന്‍ എത്തിപ്പിടിക്കാത്ത മേഖലയില്ലെന്ന് ഷാജഹാനില്‍ നിന്നും മനസ്സിലായി.ഫോര്‍ട്ടൂണ്‍ ഹോട്ടലിന്റെ കവാടത്തിലെത്തി ഞങ്ങള്‍ റിസപ്ഷന്‍ ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് മലയാളി വീട്ടമ്മമാരുടെ കണ്ണിലെ കരടായ സീരിയല്‍ നടി അമ്പിളിയും സീരിയല്‍ യൂണിറ്റും റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങുന്നത് കണ്ടത്.. യാത്രചെയ്ത് കലശലായ തലവേദനമൂലം എത്രയും പെട്ടെന്ന് റൂമിലെത്താന്‍ കൊതിക്കുന്നതിനാല്‍ ഒരു കുശലാന്വേഷണത്തിന്ന് മുതിര്‍ന്നില്ല.മൂന്നു വര്‍ഷം മുമ്പ് കലാതിലകപ്പട്ടം കിട്ടി ഇന്ത്യാവിഷനില്‍ ന്യൂസ്ഹവറിലെ അധിതിയായി വന്നപ്പോഴാണ് ഞാന്‍ അവസാനമായി അമ്പിളിയെ കണ്ടത്. എന്നെ എവിടെയോ കണ്ട പരിചയമൂണ്ടെന്ന് തോന്നിയതിനാലാകണം നടന്നകലുന്നതിനിടയിലും അമ്പിളി തിരിഞ്ഞ് നോക്കിയത്. പഴയ സൌഹൃദം പുതുക്കുവാന്‍ അപ്പോഴത്തെ യാത്രാക്ഷീണത്താല്‍ തോന്നിയതെയില്ല.

റിസപ്ഷനില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്‍ ഡ്രൈവര്‍ ഷാജഹാനുമായി സംസാരിച്ച് കൊണ്ടിരിക്കയാണ്. അവര്‍ തമ്മില്‍ പരിചയക്കാരാണെന്ന് തോന്നുന്നു.റൂം കാണിച്ച് തന്ന റൂംബോയ് സഹീര്‍ സാറിന്റെ ഗസ്റ്റാണോ എന്ന് ചോദിച്ചപ്പോഴാണ് ചിന്ത വീണ്ടും സഹീറിലേക്ക് പോയത്.
ഓര്‍കൂട്ടില്‍ കണ്ട ആ പച്ച കുപ്പായക്കരന്‍ സഹീറിനെതന്നെയാണോ ഇവന്‍ പറയുന്നതെന്ന് ആശ്ചര്യം പൂണ്ടു ഞാന്‍ .
കയറി ചെല്ലുന്നിടത്തൊക്കെ സഹീറിനെ സംബോദനം ചെയ്യുന്നത് സാറെന്ന വിളിയില്‍ മാത്രം. ഇവനാരപ്പാ…..കേരളാമുഖ്യന്റെ സീമന്തപുത്രനോ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും സ്ഥലവും സന്ദര്‍ഭവും അതിന് യോചിക്കാത്തതിനാല്‍ ഞാന്‍ എന്റെ ചിന്തകളെ ഒതുക്കി വെച്ച് റൂമിലേക്ക് നടന്നു മുറിയില്‍ വിശ്രമിക്കുമ്പോഴും നാടിനെ കാണാനുള്ള അടങ്ങാത്ത ആവേശം കണ്ണുകളെ ത്രസിപ്പിച്ച് കൊണ്ടേയിരുന്നു.കുട്ടികളും ഇക്കയും യാത്രാക്ഷീണത്തില്‍ മയക്കത്തിലാണ്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ വിരസതയകറ്റാന്‍ ടിവി ഓണ്‍ ചെയ്തു.. " നേരോടെ , നിര്‍ഭയം , നിരന്തരം , നാളത്തെ വാര്‍ത്ത ഇന്നറിയാന്‍ " എന്ന ടൈറ്റിലോടെ ഏഷ്യാനെറ്റില്‍ വേണു. എനിക്കേറ്റവും ഇഷ്ടപ്പെട്ട ന്യൂസ് റീഡറാണ്‍ വേണു.ന്യൂസഹവറിലെ വിശകലനങ്ങളില്‍ രാഷ്ട്രീയനേതാക്കന്മാരുടെ തനിനിറം നിര്‍ഭയം പുറത്ത്കൊണ്ട് വരുന്ന അപൂ‌ര്‍വ്വം ചിലരിലൊരാള്‍..ഇന്ത്യാവിഷ്യനിലെ നികേഷ് സാറും ഭകത് സാറുമൊക്കെ എനിക്ക് പ്രിയപ്പെട്ടവരാണ്. എന്നാലും ഇടമുറിയാതെ വിശകലനം നടത്താനുള്ള വേണുവിന്റെ കഴിവ് എന്നെ ഏറെ ആകര്‍ഷിക്കാറുണ്ട്.
കനമുള്ള ശബ്ദത്തില്‍ പ്രധാനവാര്‍ത്തകള്‍ കേട്ടപ്പോഴാണ് സഹീറിന്റെ പരിഭ്രമം കൂടിയ സംസാരത്തിന്റെ കാരണം മനസ്സിലായത്. തലശ്ശേരിയില്‍ ഒരാള്‍കൂടികൊല്ലപ്പെട്ടു..ബിജെപി ഹര്‍ത്താല്‍.ദൈവമെ..പിന്നേയും വന്നു അടുത്ത വാചകം ചില മിണ്ടാപ്രാണികളോടും രാഷ്ട്രീയ വൈര്യം തീര്‍ത്തിരിക്കുന്നു.കത്തിയുടെ മൂര്‍ച്ചനോക്കാന്‍ കൊത്തിനോക്കിയതാകും.കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണല്ലോ ചൊല്ല്, ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

പുറത്ത്നിന്ന് ഇങ്കുലാബിന്റെ മേഘഗര്‍ജനം ജനല്പാളിയിലൂടെ നേര്‍ത്തു കേള്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍.ഞാന്‍ പുതിയ രാഷ്ട്രിയകാഴ്ചകാണാന്‍ ജനല്‍ തുറന്നു..സായാഹ്ന സന്ധ്യയുടെ സൂര്യകിരണങ്ങള്‍ക്കൊപ്പം ഇങ്കുലാബിന്റെ അലയൊലികള്‍ റൂമിലേക്ക് അത്ത്യുച്ചത്തില്‍ കടന്നു വന്നു.ആദ്യമായി കാണുന്ന നരനായാട്ടിന്റെ ഇങ്കുലാബ് വിളി കാണാന്‍ മകനും മകളും മത്സരിച്ച് ജനാലകയ്യടക്കി.ഇങ്കുലാബിന്റെ സിംഹഗര്‍ജ്ജനത്താല്‍ ഭയന്നിട്ടെന്നപൊലെ നഗരം നിശ്ചലമായി,കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.എങ്ങും നിശബ്ദത മാത്രം.നഗരം പെട്ടെന്ന് ഇരുട്ട് മൂടിയത് പോലെ..സൈറന്‍ മുഴക്കി തലങ്ങും വിലങ്ങും പായുന്ന പൊലീസ് വാഹനങ്ങളല്ലാതെ മറ്റൊന്നും നിരത്തിലില്ല. എയര്‍പോട്ടില്‍ നിന്ന് തടസ്സം കൂടാതെ ഇവിടെവരെ എത്തിയതില്‍ ദൈവത്തിനെ സ്തുതിച്ചു.

തൊട്ടടുത്തുള്ള മുസ്ലിംപള്ളിയില്‍ നിന്ന് പ്രഭാതനമസ്കാരത്തിന്റെ ബാങ്കൊലികള്‍ കേട്ടാണ് കൊതുകുവലക്കുള്ളില്‍ നിന്ന് പുറത്ത് കടന്നത്. കേരളത്തില്‍ ഒരു രാത്രി പിന്നിട്ടിരിക്കുന്നു.ഹര്‍ത്താല്‍ കാരണം തലശ്ശേരിയിലേക്ക് പോകാന്‍ കഴിയില്ല.ഇക്കയെയും മക്കളെയും വിളിച്ചുണര്‍ത്താന്‍ കൊതുകുവല വകഞ്ഞ് മാറ്റുകയായിരുന്നു ഞാന്‍.മക്കളെ പൊക്കിയെടുക്കാന്‍ പാകത്തിനുള്ള കൊതുകൂട്ടം വലക്കുള്ളില്‍ പുറത്ത് കടക്കാനാകാതെ ഒരു മൂലയില്‍ കൂട്ടം കൂടിയിരിക്കുന്നു.ഉറങ്ങുന്നതിന്ന് മുമ്പ് ഓടോമോസ് ക്രീം പുരട്ടിയതിനാല്‍ കുട്ടികളുടെ ചര്‍മ്മം വികൃതമായിട്ടില്ല.ഇക്കക്ക് പിന്നെ ഇതൊക്കെ ശീലമാണ് ജീവിത യാഥാര്‍ത്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാനുള്ള അപാരതൊലിക്കട്ടിയാണ് ഇക്കയുടെ ജീവിതവിജയമെന്ന് ഞാനെപ്പോഴും പറയാറുണ്ട്.ഒരു കൊതുകും ആതൊലിക്കട്ടിക്ക് മീതെ പറക്കില്ല.വിളിച്ചിട്ടും ഉണരാതെ ഇഷ്ടന്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്.

റിസപ്ഷനില്‍ നിന്ന് ഷാജഹാന്‍ വന്നിട്ടുണ്ടെന്നറിയിച്ചപ്പോഴാണ് ഇക്ക ഒന്നനങ്ങിയത്. ഈ 6 മണിക്ക് തന്നെ അവനിങ്ങെത്തിയോ എന്നും പറഞ്ഞ് റിസപ്ഷനിലേക്ക് വിളിക്കാനായി ഇന്റെര്‍ കോം കയ്യിലെടുത്തപ്പോഴെക്കും ഷാജഹാന്‍ വാതിലിന്നടുത്തെത്തി കോളിംഗ് ബെല്ലടിച്ചിരുന്നു.ഞാനായിരുന്നു വാതില്‍ തുറന്നത്. ഒരു ചെറുപുഞ്ചിരിയോടെ അവന്‍ ഇക്കയെ അന്വേഷിച്ച് വാതിലിന്നരികില്‍ തന്നെ നിന്നു.വിളിക്കാമെന്ന് പറഞ്ഞ് ഞാന്‍ മലപ്പുറം സ്റ്റൈലില്‍ ഇക്കയെ നീട്ടിവിളിച്ചു.
" ദേ…യ്. ഷാജഹാന്‍ വന്ന്ക്ക്ണ്‍ "
.”ഞാനിപ്പോവരാമെന്നായി ഇക്ക“..“ബാത്ത്‌റൂമിലാണ് “.റൂമിന്റെ ചെറിയ ഇടനാഴിയിലെ സോഫയിലേക്ക് ചൂണ്ടി ഞാന്‍ ഷാജഹാനോട് കയറിയിരിക്കാന്‍ പറഞ്ഞു. സന്തോഷത്തോടെ ക്ഷണം നിരസിച്ച ഷാജഹാന്‍ " ഞാന്‍ താഴെ റിഷപ്ഷനില്‍കാത്തിരിക്കാമെന്ന് പറഞ്ഞ്തിരിഞ്ഞ് നടന്നു.പ്രഭാതകര്‍മങ്ങള്‍കഴിഞ്ഞ് ഇക്ക റിസപ്ഷനിലേക്ക് നടക്കുമ്പോഴേക്കും ഷാജഹാന്റെ കാത്തിരിപ്പിന് അരമണിക്കൂര്‍ ദൈര്‍ഖ്യമായിക്കഴിഞ്ഞിരുന്നു
.അവന്‍ മുഷിഞ്ഞോ ആവോ.
ഞാനെന്റെ വേവലാതി മറച്ചു വെച്ചില്ല.ഇക്ക താഴെ എത്തി 10 മിനുട്ടുകള്‍ക്കകം തന്നെ ഇന്റര്‍കോം ശബ്ദിച്ചു. മകളാണ് അറ്റന്റ് ചെയ്തത്.. അതങ്ങനെയാണ്.എവിടെ ചെന്നാലും ഫോണ്‍ അറ്റന്റ് ചെയ്യുകാ എന്നകാര്യം അവള്‍ കയ്യടക്കി വെച്ചിട്ടുണ്ടാകും, വിളിക്കുന്നവരുടെ പേരും നാളും കുറിച്ച് വെക്കാന്‍ ബഹു മിടുക്കി. മറുതലക്കലെ ആളാരാണെന്നറിയാതെ അവളുടെ പേരു പോലും പറയില്ല. പപ്പയുടെ സ്വന്തം സെക്രട്ടറി.അതാണവളുടെ പോസ്റ്റ്.
“മമ്മാ…. പപ്പയാ“..
ഞാന്‍ റസീവറ് മകളുടെ കയ്യില്‍ നിന്നും വാങ്ങി കാര്യം തിരക്കി. "വല്ലതും ഞണ്ണണ്ടെ…".പെട്ടെന്ന് താഴെ ഇറങ്ങാന്‍ നിര്‍ദേശം.ഞങ്ങള്‍ ഒരുങ്ങിത്തുടങ്ങിയപ്പോഴെക്കും ഇക്കയും എത്തി.ഷാജഹാനെ ഇനിയും മുഷിപ്പിക്കരുതെന്ന ആഗ്രഹത്താല്‍ ഞാനെന്റെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ പൂര്‍ത്തിയാക്കി കുട്ടികളുമായി താഴെ ഇറങ്ങി.

വിതക്തനായ ഒരു ഡ്രൈവറെപ്പോലെ ഷാജഹാന്‍ തന്റെ ഉള്ളം കയ്യില്‍ സ്റ്റിയറിംഗ് അമര്‍ത്തി വട്ടം കറക്കുകയാണ്. മറുകയ്യിലെ മൊബൈലില്‍ ആരോടോ സംസാരിക്കുന്നുമുണ്ട്. എവിടെക്കെന്നറിയാതെ വണ്ടിക്കുള്ളിലിരുന്ന് എന്റെ കണ്ണുകള്‍ വട്ടം കറങ്ങി. ഒപ്പം ഷാജഹാന്റെ കരങ്ങളില്‍ ഭദ്രമായ ആ വണ്ടിയും.

ഒരു ലാഞ്ചലോടെ നിവര്‍ന്ന് നിന്ന വണ്ടി പിന്നെ മലപ്പുറം ജില്ല ലക്ഷ്യമാക്കിയാണ് കുതിച്ചത്. കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും ഇന്ന് പോകാനൊക്കില്ലല്ലോ.അവിടെ ഹര്‍ത്താലുത്സവം ആഘോഷിക്കുകയാണ്‍ ജനങ്ങള്‍. ഷാജഹാനും ഇക്കയും ആ വിഷയമാണ് സംസാരിച്ച് കൊണ്ടിരിക്കുന്നതും.
കൊയ്തെടുത്ത തലകളുടെ എണ്ണം പറഞ്ഞ് പരിതപിക്കുകയാണവര്‍. ശാസ്ത്രീയമായരീതിയില്‍ തലകൊയ്യാന്‍ പഠിച്ച ഒരു സംഘം തന്നെ അവിടെ ഉണ്ട് പോലും.മരിച്ച് വീഴുന്ന രക്തസാക്ഷിക്ക് ഒരിക്കലും വേദനിക്കാത്തതരത്തില്‍ അരിഞ്ഞെടുക്കേണ്ട മര്‍മ്മസ്ഥാനങ്ങള്‍ കൂരിരുട്ടില്‍ പോലും മണത്തറിയാന്‍ കഴിവുള്ള ആരാച്ചാരുമാരുടെ സംഗമസ്ഥലം. ചിലപ്പോഴൊക്കെ പുതിയ പരിശീലകരുടെ ഉന്നം പിഴക്കുമ്പോഴാണത്രെ ജീവച്ഛവമായി ജീവിക്കുന്നരക്തസാക്ഷികളുണ്ടാകാന്‍ കാരണം. ഇങ്ങിനെ ഉന്നം തെറ്റിയവരാണത്രെ അടുത്ത നേര്‍ച്ചക്കോഴികള്‍.കളത്തില്‍ ഉന്നം പിഴക്കാത്തവന് കണ്ണൂര്‍ സെന്റര്‍ ജയിലില്‍ അത്യുന്നതമായ രാജകീയ വരവേല്പും കുടുംബത്തിന് സുഭിക്ഷമായി കഴിയാനുള്ള പാര്‍ട്ടീ ഫണ്ടും. ഷാജഹാന്റെ കണ്ണൂര്‍ വിവരണം കേട്ട് എന്റെ ഉടലില്‍ നിന്ന് തല വേര്‍പെട്ടപ്രതീതി. ചോരയുടെ ഗന്ധം.എന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു .
ഈ വിഷയമൊന്നവസാനിപ്പിച്ചിരുന്നെങ്കില്‍. യാതൊരു പ്രതീക്ഷയും കാണുന്നില്ല. കൊയ്തെടുത്തതലയുമായി ഷാജഹാന്‍ ആവീരപരാക്രമിയുടെ പിന്നാലെതന്നെ കൂടിയിരിക്കുകയാണ്‍. ആകാംക്ഷയോടെ മൂളികൊടുക്കാന്‍ ഇക്കയും. ഒന്ന് നിര്‍ത്തികിട്ടാന്‍ ഞാന്‍ മനപ്പൂര്‍വ്വം ഇടപെടുകതന്നെ ചെയ്തു.
"ഹേയ്… കുട്ടികള്‍ക്ക് വിശക്കുന്നുണ്ടാകുട്ടോ.. " ദാ… തൊട്ടടുത്ത് ഒരു ഹോട്ടലുണ്ട് അവിടെ നിര്‍ത്താം. പിന്നെ സംസാരം ഫുഡിനെ കുറിച്ചായി . മോള്‍ക്ക് വേണ്ടത് ന്യൂഡിത്സാണെന്നായി അവള്‍. വെറുതെയല്ല നീ ന്യൂഡിത്സ്പോലിരിക്കുന്നതെന്നായി മകന്‍ . പിന്നെ അടിയും കുത്തും ഇടയിലിരിക്കുന്ന എനിക്കും കിട്ടി ഒന്ന്. ഇതാണ് ഈ കുട്ടികളുടെ സ്ഥിതി.എപ്പോഴും വഴക്കാണ് എന്നാല്‍ ഒരുനേരവും പരസ്പരം കാണാതിരിക്കാനിവര്‍ക്കാവില്ല.വലിയൊരു ഹോട്ടലിന്റെ മുന്നില്‍ വണ്ടിയെത്തിയപ്പോള്‍ സമയം 7:30 .തൊട്ടടുത്ത മില്‍മാബൂത്തിന്നരുകില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. ഷാജഹാനും ഇക്കയും വണ്ടിയില്‍ നിന്നിറങ്ങി… ആള്‍കൂട്ടത്തിലേക്ക നടന്ന് നീങ്ങിയ ഇരു വരെയും കാത്ത് ഞാനും മക്കളും അക്ഷമയോടെ വണ്ടിയില്‍ തന്നെ ഇരുന്നു…~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~ തുടരും,